പേരില്ലാത്ത കുഴിമാടങ്ങള്‍ : ഒരു കംബോഡിയന്‍ നരഹത്യയുടെ ബാക്കിപത്രം

''Death is a wind that sometimes rests amongst us with so much of softness'' - Rithy Panh (Cambodian - French Filmmaker)
 

എന്നെന്നേയ്ക്കുമായി ഭരണകൂടം കൊന്നുതള്ളിയ ഉറ്റവരുടെ ഓര്‍മ്മയ്ക്കുമുമ്പില്‍ ഒരു രാഷ്ട്രം അര്‍പ്പിക്കുന്ന തിലോദകമാണ്‌ റിതി പാനി (Rithy Panh) ന്‍റെ ഏറ്റവും പുതിയ ചലച്ചിത്രമായ 'ഗ്രേവ്‌സ് വിതൗട്ട് എ നെയിം' (Graves Without A Name). കംബോഡിയന്‍ ചരിത്രത്തിലെ ഏറ്റവും വലിയ വംശഹത്യ പില്‍ക്കാലത്തേയ്ക്കു കൈമാറിയ വേദനകളുടെ ബാക്കിപത്രമാണ്‌ ഈ വാര്‍ത്താചലച്ചിത്രം. ആ കഥകള്‍ പറയാന്‍ റിതി പാനിനേക്കാള്‍ അനുയോജ്യനായ മറ്റൊരാളുണ്ടാവില്ല എന്നുതന്നെയാണ്‌ ഈ ചിത്രം നമ്മോടു പറയുന്നത്. സ്വാനുഭവങ്ങളുടെ തീച്ചൂളയിലൂടെ ഉരുകിയൊലിച്ചു കടന്നുപോന്ന ബാല്യകൗമാരങ്ങളാണ്‌ അദ്ദേഹത്തെക്കൊണ്ട് ഈ കഥ പറയിക്കുന്നത്. റിതി പാന്‍ എന്ന പതിനൊന്നുകാരന്‌ സ്വന്തം മാതാപിതാക്കളോടൊപ്പം സഹോദരങ്ങളും ഉറ്റബന്ധുക്കളും നഷ്ടമാകുന്നത്  1975 ലെ ഖമര്‍ റൂഷ് (khmer Rouge) എന്ന കിരാതഭരണത്തി‌ന്‍കീഴിലാണ്‌. 1979 ല്‍ അദ്ദേഹം തായ്‌ലന്‍‌ഡിലെ ഒരു അഭയാര്‍ത്ഥിസങ്കേതത്തിലേയ്ക്ക് രക്ഷപ്പെട്ടു. തുടര്‍ന്ന്  1980 ല്‍ പാരീസിലേയ്ക്കും. 

ഖമര്‍ റൂഷ് തന്നെ പ്രമേയമാക്കി ഇതിനുമുമ്പും അദ്ദേഹം പല ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതിലൊന്നാണ്‌ The Missing Picture. 2013 ലെ ടൊറോന്‍റോ അന്താരാഷ്ട്രചലച്ചിത്രോത്സവത്തില്‍ (TIFF 2013) ഇത് പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്. കാന്‍ ചലച്ചിത്രമേളയില്‍ മികച്ച വാര്‍ത്താചിത്രത്തിനുള്ള പുരസ്ക്കാരമുള്‍പ്പടെ നിരവധി സമ്മാനങ്ങള്‍ ഇതു നേടുകയും ആ വര്‍ഷത്തെ മികച്ച വിദേശചിത്രത്തിനായുള്ള അക്കാഡെമി അവാര്‍ഡ് നോമിനേഷന്‍ നേടുകയും ചെയ്തിരുന്നു. ആന്‍‌ജെലീന ജോളി 
2017 ല്‍ സം‌വിധാനം ചെയ്ത First They Killed My Father എന്ന ചിത്രത്തിന്‍റെ  ഉത്തരാഖ്യാന (Epilogue) മായി ഈ പുതിയ ചിത്രത്തെ കാണുന്നത് അതിന്‍റെ ആസ്വാദനം എളുപ്പമാക്കിത്തീര്‍ക്കും. ആന്‍‌ജെലീനയുടെ ചിത്രം ഖമര്‍ റൂഷ് കിരാതവാഴ്ചയുടെ കഥയാണു പറഞ്ഞതെങ്കില്‍ അതിന്‍റെ പില്‍ക്കാലത്തെ ഒരു ആത്മീയാന്വേഷണമാണ്‌ റിതി പാനിന്‍റെ 'പേരില്ലാത്ത കുഴിമാടങ്ങള്‍'. റിതിയെപ്പോലെ ലക്ഷക്കണക്കിനാള്‍ക്കാരാണ്‌ ഇന്നും അവരുടെ ഉറ്റബന്ധുക്കളുടെ കുഴിമാടങ്ങള്‍ തേടിയലയുന്നത്. ഇതൊരു രാഷ്ട്രത്തിന്‍റെ നിലയ്ക്കാത്ത തേങ്ങലുകളാണ്‌. അവരില്‍ പലരും വാര്‍ദ്ധക്യത്തിന്‍റെ  നിഴലുകള്‍ മാത്രമായി ഉള്‍വലിഞ്ഞുകഴിഞ്ഞിരിക്കുന്നു.  ഇരുപതു ലക്ഷത്തോളം മനുഷ്യജീവിതങ്ങളെയാണ്‌ പോള്‍ പോട്ടി (Pol Pot) ന്‍റെ ഏകാധിപത്യഭരണകൂടം അക്കാലത്ത് നിര്‍ദ്ദയം കൊന്നുതള്ളിയത്. ആ ക്രൂരതകള്‍ക്ക് വേണ്ടത്ര ചരിത്രരേഖകള്‍ ഇന്നും ലഭ്യമല്ല. ഈ രേഖാദൗര്‍ല്ലഭ്യം ഒരു രാജ്യത്തിന്‍റെ ചരിതത്തിനു നികത്താനാവാത്ത ഒരു വിടവുതന്നെയാണ്‌ ബാക്കിവയ്ക്കുന്നത്. റിതി പാനിന്‍റെ അഭിപ്രായത്തില്‍ ഇരുപതു ലക്ഷത്തിനോടടുത്ത വ്യത്യസ്തകഥകള്‍ ഇനിയും പറയാന്‍ ബാക്കിനില്‍ക്കുന്നുണ്ടാകും. 'പേരില്ലാത്ത കുഴിമാടങ്ങള്‍ ഒരു പരിധിവരെ നിര്വ്വഹിക്കുന്നത് ആ ചരിത്രദൗത്യമാണ്‌.

1975 ലാണ്‌  കംബോഡിയയില്‍ ലോണ്‍ നോളി (Lon Nol) ന്‍റെ പട്ടാളഭരണം അട്ടിമറിച്ചുകൊണ്ട് പോള്‍ പോട്ടിന്‍റെ ഖമര്‍ റൂഷ് എന്ന വിപ്ലവഭരണം രംഗപ്രവേശം ചെയ്യുന്നത്. ഒരു പക്ഷേ, ലോക കമ്യൂണിസ്റ്റ് ചരിത്രത്തിലെ മായാത്ത കറകളിലൊന്നായി അത് ഇന്നും ബാക്കി നില്‍ക്കുന്നു. അവര്‍ ആ പഴയ ഫ്രഞ്ചുകോളനിയെ ഒരു മരണത്തടവറയാക്കി മാറ്റി. ലക്ഷക്കണക്കിനു നഗരവാസികളെ തോക്കിന്‍‌മുനയിലൂടെ  ഉള്‍നാടുകളിലേയ്ക്ക്  നടത്തിച്ചു. അവരെ പട്ടിണികിടത്തി, അതികഠിനമായ ജോലികള്‍ ചെയ്യിച്ചു. എതിരടയാളങ്ങള്‍ക്കും സംശയാലുക്കള്‍ക്കും നേരെ വിചാരണകൂടാതെ നിറയൊഴിച്ചു. പടര്‍ന്നുപിടിച്ച രോഗങ്ങള്‍ പലരുടേയും ജീവനെടുത്തു. കുടുംബങ്ങള്‍ ശിഥിലമായി. ബന്ധുക്കള്‍ വേര്‍പെട്ടു. ആകെയുള്ള ജനസംഖ്യയുടെ നാലിലൊന്ന് നാമാവശേഷമായി. ആ സംഭവങ്ങള്‍ ചരിത്രത്തിന്‍റെ പിന്‍‌ബലത്തോടെ ഒരു പെണ്‍കുട്ടിയുടെ വ്യക്തിഗതാനുഭവങ്ങളായിട്ടാണ്‌ ആന്‍‌ജെലീന ജോളി അവരുടെ ചിത്രത്തില്‍ അവതരിപ്പിച്ചത്. അതിന്‍റെ നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു റിതി പാനും. നിര്‍മ്മാതാവ് എന്നതിലുപരി കംബോഡിയന്‍ വംശജന്‍ എന്ന നിലയില്‍ ആ ചിത്രത്തിനായുള്ള സര്‍ക്കാര്‍ സഹായങ്ങള്‍ നേടിയെടുത്തതും അഭിനേതാക്കളെ തെരഞ്ഞുപിടിച്ചതും അദ്ദേഹം തന്നെയായിരുന്നു.

''മൃദുലമായ ഒരു കാറ്റുപോലെ മരണം നമുക്കിടയിലെവിടെയൊക്കെയോ വിശ്രമിക്കുകയാണ്‌'', എന്നുള്ള ഒരോര്‍മ്മപ്പെടുത്തലിലൂടെ ഒരു ബലിതര്‍പ്പണത്തിനായി, തലമുണ്ഡനം ചെയ്തു തയ്യാറെടുക്കുന്ന സം‌വിധായകന്‍റെ ദൃശ്യത്തിലൂടെയാണ്‌ ഈ തീവ്രവ്യഥയുടെ ആഖ്യാനം തുടങ്ങുന്നതു തന്നെ. കാവ്യാത്മകമായ വിവരണങ്ങളൊരുക്കുന്നതില്‍ സം‌വിധായകനെ സഹായിച്ചിരിക്കുന്നത് നടിയും എഴുത്തുകാരിയുമായ ആഗ്‌നെസ് സെനെമോദ് (Agnes Senemaud) ആണ്‌. പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിത്രവിതാനങ്ങളാണ്‌ ഇതില്‍ ഒരുക്കിയിരിക്കുന്നത്. കംബോഡിയന്‍ മണ്ണില്‍ എവിടെ കുഴിച്ചാലും ഉഴുതാലും  ഇപ്പോഴും വംശഹത്യക്കിരയായവരുടെ ഭൗതികാവശിഷ്ടങ്ങള്‍ കിട്ടിക്കൊണ്ടിരിക്കുന്നു എന്നുള്ളത് ഞെട്ടിപ്പിക്കുന്ന ഒരു കാഴ്ചയായി മനസ്സില്‍ ബാക്കിനില്‍ക്കുന്നു.

ടൊറോന്‍റോയിലെ പ്രദര്‍ശനത്തിനു ശേഷം റിതി പാനിനെ നേരില്‍ക്കണ്ട് ഒരു മണിക്കൂറോളം സംസാരിച്ചിരിക്കാന്‍ കഴിഞ്ഞത് ഈ ലേഖകന്‍റെ ജീവിതത്തിലെ അവിസ്മരണീയമായ ഒരു അനുഭവമായിരുന്നു. അദ്ദേഹവുമായി നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള ചില ഭാഗങ്ങള്‍ താഴെ ചേര്‍ക്കുന്നു.

ചോദ്യം : എങ്ങനെയാണ്‌ ആന്‍‌ജെലീനയുടെ 'ആദ്യം അവരെന്‍റെ അച്ഛനെ കൊന്നു'വുമായി ബന്ധപ്പെടുന്നതും പിന്നെ  'പേരില്ലാത്ത കുഴിമാടങ്ങള്‍' സം‌വിധാനം ചെയ്യുന്നതിലേയ്ക്കുമെത്തിയത്?

റിതി പാന്‍ : ഞാന്‍ 'ഖമര്‍ റൂഷു'മായി ബന്ധപ്പെട്ട ചിത്രങ്ങള്‍ മുമ്പ് ചെയ്തിരുന്നതായി ആന്‍‌ജെലീനയ്ക്ക് അറിയാമായിരുന്നു. കംബോഡിയന്‍ സിനിമയ്ക്ക് വളരെ ചെറിയ ഒരു ചരിത്രമേയുള്ളു. അവര്‍ കംബോഡിയന്‍ വംശജയും ഇപ്പോള്‍ അമേരിക്കയിലെ മനുഷ്യാവകാശപ്രവര്‍ത്തകയുമായ ലൂംഗ്  ഊംഗി (Loung Ung) ന്‍റെ ഓര്‍മ്മപ്പുസ്തകം വായിച്ച് സിനിമചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ എന്നെ വിളിക്കുകയായിരുന്നു. ചെയ്യാന്‍ പോകുന്ന ചിത്രത്തെക്കുറിച്ച് അവര്‍ ആഴത്തില്‍ പഠിച്ചിരുന്നു. അതിനാല്‍ത്തന്നെ  ഞാന്‍ അതിന്‍റെ നിര്‍മ്മാണത്തില്‍ പങ്കാളിയാവുകയായിരുന്നു.

ചോ : നിര്‍മ്മാതാവിന്‍റെ  അടിസ്ഥാന ചുമതലകള്‍ക്ക് പുറമേ അങ്ങേയ്ക്ക്  മറ്റെന്തെങ്കിലുമൊക്കെ ചെയ്യാനും കഴിഞ്ഞിരുന്നോ?

റിതി : ഉവ്വ്. ഖമര്‍ റൂഷ് കൂട്ടക്കൊലയുടെ ജീവിച്ചിരിക്കുന്ന ഇരയെന്ന നിലയില്‍ എനിക്ക് കുറേക്കാര്യങ്ങള്‍  അതില്‍ ചെയ്യാനുമുണ്ടായിരുന്നു. ആന്‍‌ജെലീന ജോളി മനസ്സില്‍ രൂപപ്പെടുത്തിയെടുത്ത ദൃശ്യങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകുക, അതിനെ ചരിത്രത്തോടു കൂടുതല്‍ ചേര്‍ത്തുനിറുത്തുക.... അങ്ങനെ പലതും. അവരുടെ വസ്ത്രധാരണരീതികള്‍, ഭക്ഷണരീതികള്‍ എന്നു തുടങ്ങി ഖമര്‍ റൂഷിന്‍റെ പ്രൊപ്പഗാന്‍ഡ പാട്ടുകള്‍ വരെ. ഒരു നാട്ടുകാരന്‍ എന്ന നിലയില്‍ സര്‍ക്കാരിന്‍റെ അനുമതികള്‍ നേടിയെടുക്കലും എന്‍റെ ചുമതലയായി ഞാന്‍ ഏറ്റെടുത്തിരുന്നു.

ചോ: ഖമര്‍ റൂഷ് ഭീകരത നേരിട്ടനുഭവിച്ച ആളെന്ന നിലയില്‍ ആന്‍‌ജെലീന അവതരിപ്പിച്ച വേദനാജനകമായ രംഗങ്ങളെക്കുറിച്ച് എന്താണു പറയാനുള്ളത്?

റിതി: ആന്‍‌ജെലീനയുടെ പ്രവൃത്തിപരിചയം അവരെ വളരെ സഹായിച്ചിരുന്നു. വളരെ യഥാതഥമായ  ഒരു ചിത്രീകരണരീതിയാണ്‌ അവര്‍ അവലംബിച്ചിരുന്നത്. ഒരുവശത്ത് ഭീകരത. മറുവശത്ത് ഇരകളായ  പാവം ജനങ്ങളുടെ നിസ്സഹായത, ബന്ധങ്ങളിലെ ദൃഢത, മാനസികമായ പിന്‍‌വലിയല്‍, അന്തസ്സ്... അങ്ങനെ പലതും അതേ സ്വഭാവത്തില്‍ തന്നെ അവതരിപ്പിക്കണമെന്നുള്ള ഒരു ശാഠ്യം തന്നെ അവര്‍ക്കുണ്ടായിരുന്നു.

ചോ : 11 വയസ്സിലാണല്ലോ അങ്ങയുടെ ഖമര്‍ റൂഷ് മുഖാമുഖാനുഭവങ്ങള്‍ ആരംഭിക്കുന്നത്. അക്കാലത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ എന്താണ്‌ മനസ്സിലേയ്‌ക്കോടിയെത്തുന്നത്? കുടുംബം, ഉറ്റബന്ധുക്കള്‍ എന്നിവരുടെ അനുഭവങ്ങളുമായി അതു ചേര്‍ക്കുമ്പോള്‍?

റിതി : ബന്ധങ്ങള്‍ അടര്‍ത്തിമാറ്റുക, കുടുംബബന്ധങ്ങള്‍ തകര്‍ക്കുക എന്നുള്ളതൊക്കെയായിരുന്നു ഖമര്‍ ഭരണകൂടത്തിന്‍റെ അടിസ്ഥാനരീതികള്‍. അതില്‍ത്തന്നെ എനിക്ക് ബന്ധുക്കളെയൊക്കെ നഷ്ടമായി. പിന്നെ, പെട്ടെന്നൊരു പലായനമായിരുന്നു. നാലുവര്‍ഷം കഴിഞ്ഞ് വീണ്ടും നാട്ടിലെത്തുമ്പോഴാണ്‌ നഷ്ടങ്ങളുടെ ഒരു യഥാര്‍ത്ഥ ചിത്രം ലഭ്യമാകുന്നതു തന്നെ. ഓരോ ഓര്‍മ്മകളും വേദനാജനകമാണ്‌. ഒരു തീവണ്ടിയില്‍ ഞങ്ങള്‍ നൂറോളം കുടുംബങ്ങളാണ്‌ മടങ്ങിയെത്തുന്നത്. എല്ലാവര്‍ക്കും എന്നെപ്പോലെ നഷ്ടത്തിന്‍റെ കഥകള്‍ ഒട്ടേറെയുണ്ടായിരുന്നു പറയാന്‍.

ചോ: എന്തുകൊണ്ടാണ്‌ പിന്നീട് ഫ്രാന്‍സ് തെരഞ്ഞെടുത്തതും കുടിയേറിയതും?

റിതി : ഫ്രാന്‍സ് എന്‍റെ ലക്ഷ്യങ്ങളിലൊന്നായിരുന്നില്ല. പക്ഷേ, എനിക്കീ ഓര്‍മ്മകളില്‍ നിന്ന് രക്ഷപ്പെട്ട് ജീവിക്കാന്‍ ഒരു സ്ഥലം വേണമായിരുന്നു. കംബോഡിയയ്ക്ക് ഫ്രാന്‍സുമായുള്ള ബന്ധം എന്‍റെ യാത്രയ്ക്ക് ഒരു കാരണമായെന്നേയുള്ളു. എനിക്ക് എന്‍റെ രാജ്യം സുരക്ഷിതമാണെന്ന് തോന്നിയപ്പോള്‍ ഞാന്‍ തിരിച്ചു പോന്നു. ഫ്രാന്‍സ് എനിക്ക് എല്ലാ സഹായങ്ങളും ചെയ്തിരുന്നു. അതിപ്പോഴും എന്‍റെ രണ്ടാം‌വീട് തന്നെയാണ്‌. 

ചോ : കുഴിക്കുമ്പോഴും ഉഴുതുമറിക്കുമ്പോഴും എല്ലിന്‍ കഷണങ്ങള്‍, വസ്ത്രക്കുടുക്കുകള്‍, പല്ലുകള്‍, തലയോടുകള്‍ എന്നിവ കിട്ടുമ്പോള്‍ ജനങ്ങള്‍ പഴയകാലത്തേയ്ക്ക് മനസ്സുകൊണ്ടെങ്കിലും യാത്രചെയ്യുന്നില്ലേ? വല്ലാത്ത കാഴ്ചകളായിരുന്നു അവ. ഇപ്പോഴും അങ്ങനെ സംഭവിക്കുന്നുണ്ടോ?

റിതി : അതെ. അത്തരം കാഴ്ചകള്‍ അവരെ പഴയകാലത്തേയ്ക്ക് വലിച്ചുകൊണ്ടുപോകുന്നുണ്ട്. അത് ഞങ്ങളുടെ ചരിത്രത്തിന്‍റെ ഭാഗമാണ്‌.

ചോ : എന്തൊക്കെയായിരുന്നു അങ്ങയുടെ ചലച്ചിത്രസാക്ഷാത്ക്കാരത്തിലെ വെല്ലുവിളികള്‍?

റിതി : ഓരോ ചലച്ചിത്രത്തിന്‍റെ അതിന്‍റെ സ്വഭാവവും വ്യാപ്തിയുമനുസരിച്ചുള്ള വെല്ലുവിളികളുണ്ടാവും. ആന്‍‌ജെലീനയുടെ ചിത്രനിര്‍മ്മാണത്തില്‍  അത് വളരെ വലുതായിരുന്നു. പൊട്ടാത്ത ലാന്‍ഡ് മൈനുകള്‍ ഇപ്പോഴും ചിലയിടങ്ങളില്‍ മണ്ണിനടിയിലുണ്ട്. ഞങ്ങള്‍ CMAC (Cambodia Mine Action Centre) എന്ന സംഘടനയുടെ സഹായം തേടിയിരുന്നു. അവര്‍ നിര്‍ദ്ദേശിച്ച ഉള്‍നാടുകളിലായിരുന്നു പ്രധാനമായും ചിത്രീകരണങ്ങള്‍ നടത്തിയത്. പാമ്പുകളുടെ ശല്യം ഗണ്യമായിത്തന്നെ ഉണ്ടായിരുന്നു. ഒരു ഡോക്യുമെന്‍ററി സത്യസന്ധമായിരിക്കണം. അതിലെ ചില കാര്യങ്ങളൊക്കെ അഭിനയിപ്പിച്ചെടുക്കാമെങ്കിലും ചരിത്രത്തോടു നീതി പുലര്‍ത്തണം. ഓര്‍മ്മകള്‍ പലപ്പോഴും പലര്‍ക്കും ഒരു ഒഴിയാബാധയാണ്‌. ജനങ്ങളുടെ ഇത്തരം ഓര്‍മ്മകളെ തിരിച്ചുവിളിച്ചുകൊണ്ടുള്ള ചരിത്രത്തിന്‍റെ പുനര്‍നിര്‍മ്മിതിയായിരുന്നു കനത്ത വെല്ലുവിളി. പ്രത്യേകിച്ചും, സ്വയം പിന്‍‌വാങ്ങിനില്‍ക്കുന്ന ഗ്രാമീണരെക്കൊണ്ട് അത് അവതരിപ്പിക്കുമ്പോള്‍.

ചോ : ഖമര്‍ റൂഷ് കാലത്ത്  അടിച്ചമര്‍ത്തപ്പെട്ട സാധാരണക്കാരുടെ ജീവിതത്തിലുണ്ടായ പ്രധാനപ്രശ്നങ്ങളിലൊന്ന് ഭക്ഷണദൗര്‍ല്ലഭ്യമായിരുന്നു.  പട്ടിണി അവരെ കന്നുകാലികളുടെ വാലുകളും ചെവികളും അറുത്തുതിന്നുന്ന ഒരു അവസ്ഥവരെ എത്തിച്ചു. അക്കാര്യം എന്തുമാത്രം വ്യാപകമായിരുന്നു?

റിതി : അവര്‍ അതിലേയ്ക്കുവരെ എത്തിയിരുന്നു. മറ്റുവഴികളൊക്കെ അടയുമ്പോള്‍ മനുഷ്യന്‍ അതല്ല അതിലപ്പുറവും ചെയ്യും. ജനങ്ങളെ സംബന്ധിച്ചിടത്തോളം അവര്‍ ഇതിലപ്പുറമുള്ള ഒരു അമാനവീകരണ (Dehumanization) ത്തിലേയ്ക്ക് എത്തിപ്പെട്ട ഒരു സംഭവം ലോകത്തിലൊരിടത്തും ഉണ്ടായിട്ടില്ലെന്നു തോന്നുന്നു. അത്രമാത്രം മൃഗസദൃശമായ  ജീവിതമായിരുന്നു അവരുടേത്.

ചോ : എന്തുകൊണ്ടാണ്‌ ഭരണകൂടഭീകരതയേക്കാള്‍ ഈ ചിത്രം ഒരു ആത്മീയാന്വേഷണമാക്കി മാറ്റിയത്?

റിതി : എനിക്ക് ഭീകരത ചിത്രീകരിക്കുന്നതില്‍ താല്പര്യമില്ല. മാത്രമല്ല എന്‍റെ തന്നെ ചില ആദ്യകാലചിത്രങ്ങളിലും ആന്‍‌ജെലീനയുടെ ചിത്രത്തിലും അത് വിശദമായി കാണിച്ചിട്ടുണ്ട്. അക്രമങ്ങളു (Violence) ടെ എതിര്‍ദിശയാണല്ലോ ആത്മീയത (Sprituality).

ചോ : ചിത്രം ആരംഭിക്കുന്നതുതന്നെ സം‌വിധായകന്‍ ഒരു പിതൃശ്രാദ്ധത്തിനു തയ്യാറെടുക്കുന്നതിലൂടെയാണ്‌. ബലികര്‍മ്മങ്ങളും മന്തവാദങ്ങളുമൊക്കെ പലപ്പോഴായി ഇതില്‍ കാണുന്നുണ്ട്. കംബോഡിയക്കാര്‍ പൊതുവേ അന്ധവിശ്വാസികളാണോ?

റിതി : സാധാരണക്കാരാണ്‌ കൂടുതലും. ബലിതര്‍പ്പണങ്ങളും പൂജകളുമൊക്കെ അവരുടെ ജീവിതത്തിന്‍റെ തന്നെ ഭാഗമാണ്‌. അതൊഴിവാക്കിയുള്ള ജീവിതം അവര്‍ക്കൊന്നും സങ്കല്പിക്കാന്‍ കൂടി കഴിയില്ല. ഇന്ത്യയിലും ഇതു വ്യത്യസ്തമല്ലല്ലോ (ചിരിക്കുന്നു) അത് അന്ധവിശ്വാസമായി കൂട്ടേണ്ട.  പഴയതലമുറകളോടുള്ള കടപ്പാടായി മാത്രം അതിനെ കണ്ടാല്‍ മതി.

ചോ : ഖമര്‍ റൂഷ് നരഹത്യയെക്കുറിച്ച്  പുസ്തകങ്ങള്‍ വ്യാപകമായി എഴുതപ്പെട്ടിട്ടുണ്ടോ?

റിതി : കുറവാണെന്നുതന്നെ പറയാം. പുതിയ തലമുറ ഇക്കാര്യത്തില്‍  ഗവേഷണതല്പരരാണ്‌. ചരിത്രത്തോടു ചേര്‍ന്നുള്ള യാത്രകള്‍ വളരെ പ്രധാനമാണ്‌.

ചോ : കംബോഡിയന്‍ ചലച്ചിത്രരംഗത്തെക്കുറിച്ച് ഒന്നു ചുരുക്കിപ്പറയാമോ?

റിതി : ഖമര്‍ റൂഷ് ഭരണത്തിനു തൊട്ടുമുമ്പുവരെയുണ്ടായിരുന്നതത്രയും തുടച്ചൂനീക്കപ്പെട്ടു. നിരവധി കലാകാരന്മാരും നടീനടന്മാരും കൂട്ടക്കൊലയ്ക്കിരയായി. ഇപ്പോള്‍ ചലച്ചിത്രരംഗം ഉയര്‍ത്തെഴുന്നേല്പ്പിന്‍റെ പാതയിലാണ്‌. നിര്‍മ്മാണയൂണിറ്റുകള്‍ ഉണ്ടായിത്തുടങ്ങി. ചരിത്രാവശിഷ്ടങ്ങളും പുരാതനക്ഷേത്രങ്ങളും  പ്രകൃതിഭംഗിയുമെല്ലാം രാജ്യത്തെ കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്.

ചോ : ചലച്ചിത്രമാണോ റിതി പാനിന്‌ അനുയോജ്യമായ മാധ്യമം?

റിതി : (ചിരിക്കുന്നു) അതു തീരുമാനിക്കേണ്ടത് നിങ്ങളൊക്കെയാണ്‌. എനിക്കു മറ്റൊന്നും അറിയില്ലാത്തതിനാല്‍ ഞാന്‍ അങ്ങനെ കരുതി സമാധാനിക്കുന്നു. എഴുത്ത് എന്നെ സംബന്ധിച്ചിടത്തോളം വേദനാജനകവും ആയാസകരവുമാണ്‌.

ചോ : ടോറോന്‍റോ ചലച്ചിത്രോത്സവത്തില്‍ മുമ്പ് പങ്കെടുത്തിട്ടുണ്ടാവുമല്ലോ, അല്ലേ?

റിതി : ഉവ്വ്. ഇത് നാലാം പ്രാവശ്യമാണ്‌. മുമ്പ് ചിത്രങ്ങളുമായിത്തന്നെ വന്നിട്ടുണ്ട്. 

ചോ :  ഒരു കംബോഡിയന്‍ ചലച്ചിത്രകാരനെ സംബന്ധിച്ചിടത്തോളം ഇന്‍ഡ്യന്‍ ചലച്ചിത്രരംഗം ദൂരെയല്ലല്ലോ? ഇന്‍ഡ്യയില്‍ വന്നിട്ടില്ലേ? ഞങ്ങളുടെ ചിത്രങ്ങളെക്കുറിച്ച് എന്താണഭിപ്രായം?

റിതി : പലപ്രാവശ്യം കൊല്‍ക്കത്ത ഫെസ്റ്റിവലില്‍ പങ്കെടുത്തിട്ടുണ്ട്. മുംബൈയില്‍ വന്നിട്ടുണ്ട്. സത്യജിത് റായ്‌യുമായി നേരിട്ടു സം‌വദിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ അപുത്രയം ... പഥേര്‍ പാഞ്‌ജലി. .... ഇഷ്ടചിത്രങ്ങളാണ്‌. മണി കോളി (Mani Kaul) ന്‍റേയും അടൂര്‍ ഗോപാലകൃഷണന്‍റേയും  ചിത്രങ്ങള്‍ ആസ്വദിച്ചുകണ്ടിട്ടുണ്ട്. ഇന്ത്യന്‍ ചിത്രങ്ങള്‍ ലോകനിലവാരത്തിന്‍റെ മുന്‍നിരയില്‍ത്തന്നെ നില്‍ക്കുന്ന ചിത്രങ്ങളാണ്‌.  പുതിയ തലമുറയെ കൂടുതലായി പരിചയപ്പെടേണ്ടിയിരിക്കുന്നു.

ചലച്ചിത്രോത്സവത്തിരക്കിനിടയിലും എനിക്കായി അനുവദിച്ച സമയത്തിനും സന്മനസ്സിനും ഞാന്‍ നന്ദി പറഞ്ഞു. ഹസ്തദാനത്തിനിടെ ഞാന്‍ അദ്ദേഹത്തിന്‍റെ തന്നെ സിനിമയിലെ ആദ്യവാക്കുകള്‍ ഉരുവിട്ടു: ''മൃദുലമായ ഒരു കാറ്റുപോലെ മരണം നമുക്കിടയില്‍ എവിടെയൊക്കെയോ നാം പോലുമറിയാതെ വിശ്രമിക്കുകയാണ്‌.''

അതോര്‍മ്മവച്ചതിനുള്ള പ്രതിഫലമെന്നോണം അദ്ദേഹം എന്നെ ആലിംഗനം ചെയ്തു ചെവിയില്‍ പറഞ്ഞു: '' എങ്കിലും, നമുക്കിനിയും എവിടെയെങ്കിലുമൊക്കെ കണ്ടുമുട്ടണം!''

ചലച്ചിത്രസമീക്ഷ (A Bilingual Magazine from Kerala State Chalachitra Academy) March 2019 

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്