നിര്‍‌വ്വാണവഴികള്‍

അദ്ദേഹത്തെ എനിക്കു പരിചയമില്ലാത്തത് എന്‍റെ കുറവു തന്നെയാണ്‌. കാരണം, അദ്ദേഹം ഏതെങ്കിലും രീതിയില്‍ പ്രശസ്തനാകാം. അതുകൊണ്ടാണല്ലോ എന്നോട് ഇങ്ങോട്ടു വന്നു സുഹൃദ്ബന്ധം ചോദിച്ചു വാങ്ങിയത്.

ചില എഴുത്തുകളില്‍, സ്വഭാവങ്ങളില്‍, ചില നിലപാടുകളില്‍ ഇഷ്ടം തോന്നുമ്പോഴാണ്‌ അങ്ങോട്ടു പോയി സുഹൃത്താക്കാമോ എന്നു ഞാന്‍ ചോദിക്കുന്നത്. ഒരിക്കല്‍ ഒരാളോട് അങ്ങനെ ചോദിക്കുമ്പോള്‍ അവര്‍ എന്നോടു തിരിച്ചു ചോദിച്ചു.

''നാം കണ്ടിട്ടുണ്ടോ?''

ഞാന്‍ പറഞ്ഞു, ''ഇല്ല.''

''ക്ഷമിക്കണം. ഞാന്‍ അപരിചിതരെ സുഹൃത്തുക്കളാക്കാറില്ല!''

''നന്ദി. പറഞ്ഞതിന്‌. എന്നോടും ക്ഷമിക്കുക'',   ഞാന്‍ എന്‍റെ ക്ഷണം പിന്‍‌വലിച്ചു.

അതിനുശേഷം എനിക്കിങ്ങനെ സൗഹൃദം ചോദിക്കാന്‍ ഭയമാണ്‌.  Once bitten, twice shy എന്നൊരു ചൊല്ലുമുണ്ടല്ലോ. ചൂടുവെള്ളം ഒരിക്കല്‍ ദേഹത്തു വീണ പൂച്ച പച്ചവെള്ളം കണ്ടാലും ഭയപ്പെടുന്നതു പോലെ. മാത്രമല്ല, ഒരു പൂച്ച മാന്തിയാല്‍ എല്ലാ പൂച്ചയും മാന്താന്‍ സാധ്യതയുണ്ടെന്നു വിചാരിക്കുന്നതുപോലെ. പക്ഷേ, ഇപ്പോഴും തിരിച്ചു മാന്തില്ല എന്ന വിചാരത്തില്‍  അപൂര്‍‌വ്വം ചിലരോടൊക്കെ സൗഹൃദം ചോദിച്ചും വാങ്ങാറുണ്ട്. പക്ഷേ, അവരുടെ വിശ്വാസങ്ങളിലോ, രാഷ്ട്രീയത്തിലോ, നിലപാടുകളിലോ ഞാന്‍ കൈകടത്താറുമില്ല. എന്‍റെ വിശ്വാസങ്ങളിലോ, രാഷ്ട്രീയത്തിലോ, നിലപാടുകളിലോ അവര്‍ക്ക് സ്വാധീനിക്കാന്‍ കഴിയാത്തതുപോലെയുള്ള ഒരു 'സ്വതന്ത്ര രാഷ്ട്രം' അവര്‍ക്കും സ്വന്തമായുണ്ടല്ലോ എന്നു ഞാനും വിചാരിക്കുന്നുണ്ട്.

ഇനി, ആദ്യം പറഞ്ഞയാളിലേയ്ക്ക് ഞാന്‍ മടങ്ങിവരികയാണ്‌. അയാള്‍ എന്നെ  സുഹൃത്താക്കിയതിന്‍റെ പിറ്റേ ദിവസം മുതല്‍ പല പ്രശസ്തരുടേയും കൂടെ നില്‍ക്കുന്ന ചിത്രങ്ങള്‍ എനിക്ക് അയച്ചുതരാന്‍ തുടങ്ങി. അവരില്‍ രാഷ്ട്രനേതാക്കളും, നടീനടന്മാരും, സിനിമാസം‌വിധായകരും, ഗായകരും.... എന്നുവേണ്ട എല്ലാവരും ഉണ്ടായിരുന്നു. ഇതു കുറച്ചു കൂടുതലായപ്പോള്‍ എന്‍റെ ഉള്ളിലെ സലിം കുമാര്‍ എന്നോടു പറഞ്ഞു:

ഏതോ വലിയ സാറാണെന്നു തോന്നുന്നു!

ഇത് എനിക്കു മാത്രം സംഭവിക്കുന്നതാവാന്‍ വഴിയില്ല. ഈ മഹാന്‍റെ മുഖപുസ്തകസുഹൃത്തുക്കള്‍ ആരെങ്കിലും ഇതു വായിക്കുന്നെങ്കില്‍ അവര്‍ക്കും സംഭവിക്കുന്നുണ്ടാവും. സാഹിത്യ-സാമൂഹ്യ-കലാപ്രവര്‍ത്തനചരിത്രങ്ങളിലൊന്നും അദ്ദേഹത്തെ കണ്ടെത്തിയതുമില്ല.

പക്ഷേ, എന്തിനാണ്‌ എനിക്കിതൊക്കെ അയച്ചുതരുന്നതെന്ന ഒരു ചോദ്യത്തിനുമാത്രം ഒരിടത്തുനിന്നും ഉത്തരം കിട്ടിയില്ല. ഞാനൊരു പ്രശസ്തനല്ല. എന്നിലുണ്ടായേക്കാവുന്ന  പ്രീതിയില്‍ നിന്നു അദ്ദേഹത്തിനൊന്നും ലഭിക്കാനുമിടയില്ല. സംഗതി രൂക്ഷമാകാന്‍ തുടങ്ങി. ഇവിടെയാണെങ്കില്‍ ശുചീകരണത്തൊഴിലാളികളെ കിട്ടാനുമില്ല. എന്‍റെ ഇ-മെയിലുകളും മെസ്സെന്‍‌ജറുകളും ഈ വി.ഐ.പികളുടെ അങ്കത്തുണക്കാരന്‍റെ ചിത്രങ്ങള്‍ കൊണ്ടു നിറയുകയാണ്‌. അവാസ്തവികലോകമാണെങ്കിലും ഇതിങ്ങനെ ദിവസേനയെന്നോണം വൃത്തിയാക്കാന്‍ എനിക്ക് സമയം കണ്ടെത്തേണ്ടിവരുന്നു. എന്‍റെ സ്വഭാവത്തിന്‌, എനിക്കയാളോടിത് തുറന്നു പറഞ്ഞ് ദേഷ്യപ്പെടാനും പറ്റുന്നില്ല. പക്ഷേ, No പറയേണ്ട അവസരങ്ങളില്‍ No തന്നെ പറയണമെന്ന് ഞാന്‍ എന്‍റെയടുത്ത് വന്നു വീഴുന്ന ആള്‍ക്കാരെയൊക്കെ നിരന്തരം ഉപദേശിക്കുകയും ചെയ്യുന്നുണ്ട്. മനുഷ്യരുടെ ഒരു കാര്യമേ! തനിക്ക് കഴിക്കാന്‍ പറ്റാത്ത, ഇഷ്ടമില്ലാത്ത ഒരു ഭക്ഷ്യവസ്തു അവര്‍ ഭംഗിയായി വില്‍ക്കാന്‍ ശ്രമിക്കും. താന്‍ കേള്‍ക്കാനിഷ്ടപ്പെടാത്ത ഉപദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് സൗജന്യമായി കൊടുക്കുകയും ചെയ്യും.

അങ്ങനെ, ഒരു സുദിനത്തില്‍ ഞാന്‍ അയാള്‍ പോലുമറിയാതെ ആ വെന്‍റിലേറ്റര്‍ അണ്‍പ്ലഗ് ചെയ്ത് അയാളുടെ ആത്മാവിനെ മോചിപ്പിച്ചു പറത്തിവിട്ടു!

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്