കടല്‍ജലച്ഛായകള്‍

ഇന്ദുചൂഡൻ കിഴക്കേടത്തിന്റെ 'എതിരടയാളത്തിന്റെ ആത്മകഥ' എന്ന നോവലിനെക്കുറിച്ചുള്ള വായനക്കുറിപ്പ്


കമ്പോള-സാമ്പത്തിക-ആവാസ വ്യവസ്ഥകളില് ഇന്ന് അദൃശ്യമായ സ്ഥാപിതതാല്പര്യശക്തികളുടെ സാന്നിദ്ധ്യം സുവിദിതമാണ്. ഈ അദൃശ്യശക്തികള് തുലോം ന്യൂനപക്ഷമാണെങ്കിലും ഭൂരിപക്ഷത്തിന്റെ രുചിനിര്‍ണ്ണയാവകാശം അവരുടെ കുത്തകയായി മാറിയിരിക്കുന്നു. പ്രസന്ന വ്യക്തിത്വങ്ങളായ ഈ വരേണ്യവര്‍ഗ്ഗമാണ് ഇന്ന് സാധാരണ മനുഷ്യര് എന്തൊക്കെ ഭക്ഷിക്കണമെന്നും അണിയണമെന്നും എങ്ങിനെയൊക്കെ ചിന്തിക്കണമെന്നുമൊക്കെയുള്ള തീരുമാനങ്ങള്‍ മൊത്തത്തില്‍ എടുക്കുന്നത്. ഇവരുടെ പരസ്യജീവിതങ്ങളില്‍ ഇവര്‍ ആതുരശുശ്രൂഷകരും ജനസേവാതല്പരരുമൊക്കെയായിരിക്കും. പക്ഷെ അവരുടെ സ്വാര്‍ത്ഥമോഹപ്രയാണങ്ങള്‍ക്ക് വിലങ്ങുതടികളാകുന്നവരെ നിഷ്‌കാസനം ചെയ്യാനും ഉന്മൂലനം ചെയ്യാനും ഇവര്‍ മടി കാണിക്കാറില്ല. ഇവര്‍ കാഴ്ചയില്‍ സമാധാനപ്രിയരും സ്ഥിരം 'കുറ്റവിമുക്തരു'മൊക്കെയാണ്. എതിരടയാളത്തിന്റെ ആത്മകഥയിലെ ആനന്ദ് വര്‍മ്മ ഈ വര്‍ഗ്ഗത്തെ പൂര്‍ണ്ണമായും പ്രതിനിധാനം ചെയ്യുന്നു. പുതിയ രാഷ്ട്രീയം ഒട്ടും തന്നെ മനസ്സിനെ ധീരമാക്കുന്നവയല്ലെന്നും ചരിത്രങ്ങളിലൂടെയുള്ള കടന്നുപോകലില്‍ എതിരേ വരുന്ന ധീരസംഭവങ്ങളും കഥാപാത്രങ്ങളുമാണ് നമ്മളെ നേേലാകക്രമത്തിലെ തെറ്റുകള്‍ക്കെതിരെ സംസാരിക്കാന്‍ പ്രാപ്തരാക്കുന്നതെന്നുമുള്ള അരുണന്റെ കണ്ടെത്തലുകള്‍ ഒരു ഗ്രാമ്യജീവിതത്തിന് അവശ്യം വേണ്ട യോഗ്യതാപത്രമായി കാണേണ്ടതുണ്ട്. കാറ്റും പുഴയും ജലവും പക്ഷികളുമടങ്ങുന്ന ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ രചനാഭുമികതന്നെയാണ് ഇത്തരം അഭിജാതചിന്തകളുടെ സ്രോതസ്സും.

എതിരടയാളങ്ങളുടെ ആത്മകഥ സംഘര്‍ഷത്തിന്റെ രചനയാണ്. പങ്കിടാന്‍ പരിമിതികളുള്ള ആത്മസംഘര്‍ഷങ്ങളാണതില്. അനഘമായ ഇച്ഛാശക്തിയുടെ മാത്രം അടിത്തറയുള്ള കൊച്ചുകൊച്ചു ശബ്ദങ്ങള്‍ക്ക് എത്രമാത്രം ദൂരം സഞ്ചരിക്കാന്‍ സാധിക്കും എന്ന ഒരാധി നിലനില്‍ക്കെ അവയെല്ലാം അപ്പാടെ വിഴുങ്ങാന്‍ തയ്യാറെടുത്തുകൊണ്ട് ഒരു ഭീകരരൂപി നമ്മുടെ മുമ്പിലേക്ക് അതിക്രമിച്ചു കടന്നെത്തുന്നു. പാടങ്ങളെയും പച്ചപ്പുകളെയും നുകം വച്ച കാളകളെയും കലപ്പകളെയും അത് പൂര്‍ണ്ണമായും വിഴുങ്ങിക്കഴിഞ്ഞു അതിരില്ലാതെ കിടന്ന സൗഹൃദപ്പാടങ്ങളില്‍ അത് ലക്ഷ്മണരേഖകള്‍ തീര്‍ത്തുകഴിഞ്ഞു. മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട വഴികളിലൂടെ, സമയബന്ധിതമായ വാഹനങ്ങളിലേറി ലക്ഷ്യങ്ങളിലെത്തിച്ചേരാന്‍ കഴിയുന്നവര്‍ മാത്രമെ 'വിജയി'കളാവുന്നുള്ളു. നാം വിശ്രമിക്കുന്ന തണലുകള്‍ക്ക് മുകളില്‍ എന്തും വാങ്ങാന്‍ കിട്ടുന്ന കമ്പോളതാല്പര്യങ്ങളുടെ സുരക്ഷാച്ചിറകുകളാണ്.

ക്രമബദ്ധമല്ലാത്ത മനോവ്യാപാരങ്ങളിലൂടെ നളിനിയുടെ ജീവിതം ഒട്ടേറെ ബാഹ്യജീവിതങ്ങളിലേക്ക് സന്നിവേശിക്കപ്പെടുകയാണ്. സമകാലീനജീവിതത്തിന്റെ ചടുലചലനങ്ങളാണ് എതിരടയാളത്തിന്റെ ആത്മകഥ. ഇന്ദുചൂഡന്‍ കിഴക്കേടത്തിന്റെ കഥകള്‍ക്ക് തനതായുള്ള ആവിഷ്‌കാരരീതിയില്‍, പ്രകൃതിയിലേക്ക് ഇടയ്ക്കിടെ മുങ്ങിപ്പൊങ്ങി വരുന്ന പച്ചയായ മനുഷ്യരുടെ കൈവിട്ടുപോകുന്ന ജൈവബന്ധങ്ങളാണതിലുള്ളത്.

സുരേഷ് നെല്ലിക്കോട്  (DC Books Portal)

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്