അഭയാര്‍ത്‍ഥി

- അബ്ദല്‍ വഹാബ് അല്‍ ബയാതി
പരിഭാഷ : സുരേഷ് നെല്ലിക്കോട്

അബ്ദല്‍ വഹാബ് അല്‍ ബയാതി 1926 ല്‍ ബാഗ്ദാദില്‍ ജനിച്ചു. അദ്ധ്യാപകനായും, പത്രപ്രവര്‍ത്തകനായും, നയതന്ത്രപ്രതിനിധിയുമായും വിവിധ രംഗങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്നു. ജന്മനാട്ടിലെ പുരോഗമനപ്രസ്ഥാനങ്ങളുമായുള്ള ബന്ധം പീഡനങ്ങള്‍‍ക്കും വിദേശവാസത്തിനും വഴി തെളിച്ചു. തെരഞ്ഞെടുത്ത കവിതകളുടെ അനവധി സമാഹാരങ്ങള്‍ അറബിസാഹിത്യത്തിനു സമ്മാനിച്ച അദ്ദേഹം 1999 ല്‍ ദമാസ്ക്കസില്‍ അന്തരിച്ചു.

1

അവന്റെ മാംസം ഉറുമ്പരിക്കുന്നു.
കാക്കകള്‍ കൊത്തിവലിക്കുന്നു.
ഇതാ, ഒരു അറേബ്യന്‍ അഭയാര്‍ത്ഥി‍
കുരിശിനോട് തറയ്ക്കപ്പെട്ടു കിടക്കുന്നു.

കരഞ്ഞുകലങ്ങിയ കണ്ണുകളുമായി
പിച്ചയെടുക്കുന്ന ഒരുവന്‍
തീവണ്ടിയാപ്പീസുകളില്‍
രാത്രികള്‍ തള്ളിനീക്കുന്നു.

*ജാഫാ, നീ ഇന്ന് ഓറഞ്ച് പെട്ടികള്‍ക്കു മേലുള്ള
ഒരു പരസ്യം മാത്രമാണല്ലോ!

2


നിങ്ങളെന്റെ വാതില്‍ക്കല്‍ ബഹളം വയ്ക്കാതിരിക്കൂ!
എന്നിലെ ജീവന്റെ അവസാനകണികയും നഷ്ടമായിരിക്കുന്നു.
ജാഫയാകട്ടെ, ഓറഞ്ചുപെട്ടികളില്‍ പതിച്ച വെറുമൊരു നാമപത്രവും!
ആയതിനാല്‍ മരിച്ചവരെ വെറുതെ വിട്ടേയ്ക്കൂ!

3

അവര്‍ സലാദിന്റെ ഓര്‍മ്മകളെ വിറ്റു കാശാക്കി.
അവര്‍ അവന്റെ കുതിരയെ വിറ്റു തിന്നു; ഒപ്പം പരിചയും.
ഇപ്പോള്‍ അഭയാര്‍ത്ഥികളുടെ ശ്മശാനവും
നമുക്കന്യാധീനമായിരിക്കുന്നു!

4

ഒരു കഷണം അപ്പത്തിനുവേണ്ടി
ആരിവനെ വിലയ്ക്കുവാങ്ങും?
എന്റെ സിരകളില്‍ രക്തം വരണ്ടുണങ്ങുന്നു.
പക്ഷേ നിങ്ങളിപ്പോഴും ചിരി തുടരുന്നു.

ഞാന്‍ സിന്‍‍ബാദാകുന്നു.
കൊച്ചുഹൃദയങ്ങളുടെ അറകളില്‍
അടക്കം ചെയ്ത നിധിശേഖരങ്ങളുമായി
ഞാന്‍ മടങ്ങി വരുന്നു....

ഉറുമ്പരിക്കുന്ന ശരീരവും,
കാക്കകള്‍ കൊത്തിവലിച്ച മാംസവുമായി
ഇതാ ഒരഭയാര്‍ത്ഥി,
നിങ്ങളുടെ പടിവാതില്‍ക്കല്‍!

1 ജാഫ - ഇസ്രയേല്‍ അധീനത്തിലുള്ള, ഓറഞ്ചുകള്‍ വിളയുന്ന
പാലസ്തീന്‍ പ്രദേശം.

Comments

Popular posts from this blog

On Dropping the Other Shoe...

ആത്മസംഘര്‍ഷങ്ങളുടെ ഒരു ഗസല്‍ സായാഹ്നം

ഗണ്‍ ഐലന്‍‌ഡ് - അമിതാവ് ഘോഷ്